thalopandi

Pages

Wednesday, March 31, 2010

..............രണ്ടു ജന്മങ്ങള്‍............


രണ്ടു ജന്മങ്ങള്‍......

വിശ്വാസത്തിനും പ്രകൃതി നിയമത്തിനും എതിരാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ,ബന്ധുക്കളും,സുഹ്രത്ത്ക്കളും ഉള്‍പടെ നാട്ടുകാരെല്ലാം ആഗ്രഹിച്ചു പോയി.. റാബിയയുടെ മരണത്തെ. ഇതേ നാട്ടുകാര്‍ തന്നെയാണ് ഫലമില്ലെന്നറിഞ്ഞിട്ടും,സൈനബയുടെ മരണം സംഭവിക്കാതിരിക്കാന്‍ ,അവരുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതും.പ്രാര്‍ത്ഥനയിലെ ഇരട്ടത്താപ്പ് കാരണമായിരിക്കാം, ഒരു പക്ഷെ ദൈവം തമ്പുരാന്‍ ചിലപ്പോളെങ്കിലും നമ്മള്‍ ആഗ്രഹിക്കാത്ത കടുത്ത ചില തീരുമാനങ്ങള്‍ എടുക്കുന്നത്.
സൈനബയും, റാബിയയും......... ഗ്രാമ നന്മകള്‍ മുഴുവന്‍ കുടികൊള്ളുന്നത് അവരിലാണെന്നു തോന്നും. അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ അന്യര്‍ക്ക് ചെയ്തു കൊടുക്കാന്‍ സദാ സന്നദ്ധര്‍. രണ്ടു പേരും പരസ്പരം അറിയുന്നവരോ,കൂട്ടുകാരികളോ,സഹപാടികളോ ഒന്നുമായിരുന്നില്ല. കല്യാണ ബന്ധങ്ങള്‍ അവരെ അയല്‍വാസികളാക്കി. മനസ്സിന്റെ പൊരുത്തം കൊണ്ടാവാം, ആത്മാര്‍ത്ഥ സുഹ്രത്തുക്കളുമാക്കി.അവരുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിശാലത,നാട്ടിലെല്ലവര്‍ക്കും പ്രിയപ്പെട്ടവരാക്കി. അവരുടെ കാരുണ്യം അനുഭവിച്ചറിഞ്ഞവരായിരുന്നു അന്നാട്ടുകാരില്‍ പലരും.
നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, ജീവിതത്തിന്റെ അര്‍ത്ഥങ്ങളും ,അനര്‍ത്ഥങ്ങളും കാട്ടിത്തരാന്‍ ദൈവം പടച്ച രണ്ടു മനുഷ്യ ജന്മങ്ങളായിരുന്നു അവരെന്ന്.
നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയാണ് സൂപ്പി ഹാജി. റാബിയയുടെ ഭര്‍ത്താവ്.സാമ്പത്തികമായി ഉന്നത സ്ഥാനം ഇല്ലായെങ്കിലും ,ആരെയും സഹായിക്കാനുള്ള മനസ്സും സന്നദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നു. ജനസമ്മതനും,പരോപകാരിയുമായ സൂപ്പിഹാജിക്കൊപ്പം ജീവിതം ആരംഭിക്കുമ്പോള്‍ റാബിയക്ക് വയസ്സ് പതിനഞ്ചു. പടച്ചവന്‍ അവരെ തുണച്ചു. തങ്കക്കുടം പോലുള്ള മൂന്നു മക്കളെയും അവര്‍ക്ക് നല്‍കി.
മൂത്ത മകള്‍ റസിയ. ചെറു പ്രായത്തിലേ റസിയയും വിവാഹിതയായി. അറിയപ്പെടുന്ന ബിസ്സിനെസ്സ്കാരനാണ് ഭര്‍ത്താവ്. കല്യാണം കഴിഞ്ഞു ഒരു മാസം തികയും മുമ്പേ, റസിയയും ഭര്‍ത്താവും കടല്‍ കടന്നു.സ്വപ്‌നങ്ങള്‍ പൂക്കുന്ന മരുഭൂമിയിലേക്ക്‌.
തങ്ങള്‍ നട്ടു പിടിപ്പിച്ച ജീവിതത്തിനു, നിറമുള്ള സ്വപ്‌നങ്ങള്‍ തുന്നി ചേര്‍ക്കാന്‍ അവര്‍ക്ക് ഗള്‍ഫ് അനിവാര്യമായിരുന്നു. മകളുടെ അകല്‍ച്ച മാതാപിതാക്കളെ തളര്‍ത്തിയെങ്കിലും, രണ്ടറ്റങ്ങളില്‍ നിന്നു വിരഹ വേദനതിന്നു കഴിയുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ മകള്‍ ആയിപ്പോയില്ലല്ലോ എന്ന ചിന്തയില്‍ അവര്‍ ആശ്വാസം കണ്ടെത്തി.
മകന്‍ എന്നും ഞങ്ങള്‍ക്ക് കൂട്ടും തുണയും ആകണം ,അതിനായി എന്തും ചെയ്യും എന്ന ചിന്തയാണ് ഏക മകന്‍ റഫീഖിനെ മെഡിസിന് ചേര്‍ക്കാന്‍ സൂപ്പി ഹാജിയെ പ്രേരിപ്പിച്ചത്. പക്ഷെ ബാപ്പയുടെയും ഉമ്മയുടെയും പ്രതീക്ഷ തല്ലിക്കെടുത്തി റഫീഖ് പഠനം കഴിഞ്ഞ ഉടനെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ കല്യാണവും കഴിച്ചു ,അവരുടെ ജീവിതം ഖത്തരിലേക്ക് പറിച്ചു നട്ടു.
മൂന്നാമത്തെ മകള്‍ റംലയെ കല്യാണം കഴിച്ചത് ഒരു ഹൈ സ്കൂള്‍ മാഷായിരുന്നു. തന്‍റെ ഭാര്യ ഒരു അധ്യാപകയാവുക എന്ന് ആഗ്രഹിച്ച അയാള്‍ റംലയെ വീണ്ടും പഠിപ്പിച്ചു. അയാളുടെ സ്കൂളില്‍ തന്നെ ജോലിയും ശരിയാക്കി. മക്കളുടെ വളര്‍ച്ചയിലും, ഉയര്‍ച്ചയിലും എന്നും സൂപ്പിഹാജി സന്തോഷവാനായിരുന്നു. അതില്‍ അദ്ദേഹം ആശ്വസിച്ചു.
പക്ഷെ വിധി അവരെ പരീക്ഷിച്ചു തുടങ്ങുകയായിരുന്നു. റംലയുടെ വിവാഹം കൂടി കഴിഞ്ഞതോടെ കാര്യങ്ങള്‍ താളം തെറ്റി തുടങ്ങി.പെട്ടെന്ന് വന്ന ഏകാന്തത അവരെ തളര്‍ത്തി ക്കളഞ്ഞു. ഒറ്റപ്പെടല്‍ കാരണം റാബിയ പലപ്പോളും സ്വയം മറന്നു പെരുമാറി.എപ്പോളും ആലോചനയില്‍ മുഴുകിയിരുന്ന റാബിയ സൂപ്പിഹാജിയെ കൂടുതല്‍ പ്രയാസപ്പെടുത്തി.പ്രിയതമയുടെ ഏകാന്തത ഇല്ലാതാക്കാന്‍ അയാള്‍ പരമാവതി ശ്രമിച്ചു.റാബിയയുമായി കൂടുതല്‍ സമയം ചിലവഴിച്ചു. എന്നിട്ടും റാബിയ ഒരുതരം അക്ക്രമവാസന കാണിക്കാന്‍ തുടങ്ങിയപ്പോളാണ് സൂപ്പിഹാജി അറിയുന്നത് ,തന്‍റെ പാതി ജീവനായ പ്രിയ തോഴിയുടെ മനസ്സ് പൂര്‍ണ്ണമായും തകര്‍ന്നു പോയെന്നു. സൂപ്പിഹാജിയുടെ കൂടി തകര്‍ച്ചയായിരുന്നു അത്. കുറഞ്ഞ നാള്‍ക്കകം റാബിയ പൂര്‍ണ്ണ മനോരോഗിയായി മാറിക്കഴിഞ്ഞിരുന്നു.
ചികിത്സയില്‍ കാര്യമായ പുരോഗതിയില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു പോയി. ദേശാടന ക്കിളികള്‍ പോലെ മക്കള്‍ വല്ലപ്പോളും വന്നും പോയുമിരുന്നു. ഓരോ വരവിലും മക്കള്‍ ബുദ്ധിമുട്ടുകളുടെ 'വിഴുപ്പുഭാണ്ഡം' ബാപ്പയ്ക്ക് മുമ്പില്‍ തുറന്നിടും. ഇനി വരാതിരിക്കാനുള്ള പഴുതിനു വേണ്ടി.
അന്നൊരു മഴയുള്ള നാള്‍.ഡോക്ടറെ കണ്ടു മടങ്ങുകയാണ് റാബിയയും, സൂപ്പിഹാജിയും. ജീവിതം അവര്‍ക്ക് തിരിച്ചു കിട്ടിയതിലുള്ള സന്തോഷം ഡോക്ടറെ ഒന്നുകൂടി കണ്ടു പങ്കുവെച്ചു, ഡോക്ടര്‍ അവരുടെ മനസ്സില്‍ നിറച്ച ആശ്വാസങ്ങളുമായി..... ഓരോ തമാശകളും,പരിഭവങ്ങളും പറഞ്ഞു കൊണ്ടു യാത്ര ചെയ്യുകയാണവര്‍....പെട്ടെന്നാണ് ദിശ തെറ്റി വന്ന ഒരു പാണ്ടി ലോറി അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചത്. കാതടിപ്പിക്കുന്ന ശബ്ദം. ഓര്‍മ്മ വരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. ചെറിയ മുറിവുകളല്ലാതെ കാര്യമായൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു സൂപ്പിഹാജി. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയത് പാവം അറിഞ്ഞിരുന്നില്ല.
തലയ്ക്കു ക്ഷതമേറ്റ റാബിയക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നിട്ടും മറഞ്ഞു പോയ ഓര്‍മ്മ ശക്തിയോ,സംസാര ശേഷിയോ തിരിച്ചു കിട്ടിയില്ല. ഒരു കുഞ്ഞിനെ നോക്കുന്ന ശുഷ്കാന്തിയോടെ പടച്ചവന്റെ കനിവും പ്രതീക്ഷിച്ചു സൂപ്പിഹാജി രാബിയയെ പരിപാലിച്ചു.
കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഒരു റമളാന്‍ മാസം.മനസ്സ് ഭക്തിസാന്ദ്രമാകുന്ന മുപ്പതു ദിനരാത്രങ്ങള്‍. അതിലെ ഇരുപത്തിമൂന്നാം രാവ്‌.പതിവ് പോലെ പള്ളിയില്‍ രാത്രി നമസ്കാരം നടക്കുന്നു. പെട്ടെന്ന് പിന്നില്‍ നിന്നൊരു ബഹളം, ആളുകള്‍ കൂടി നിന്നു. വീണു കിടക്കുന്ന സൂപ്പിഹാജിയെ താങ്ങിയെടുത്ത് കിട്ടിയ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ പാതി വഴിയില്‍ വെച്ചു തന്നെ എല്ലാം കഴിഞ്ഞിരുന്നു. ആ മനുഷ്യന്‍ ഭാര്യയില്ലാത്ത ലോകത്തേക്ക് യാത്രയായി.
റാബിയയെ എങ്ങിനെ ഈ വിവരം അറിയിക്കും. എല്ലാവര്ക്കും മാതൃകയായ ആ ദമ്പതികളില്‍ ഒരാളുടെ വേര്‍പാട് മറ്റെയാള്‍ എങ്ങിനെ സഹിക്കും. ഒന്നുമറിയാതെ കണ്ണുകള്‍ തുറന്നു പാതി മയക്കത്തില്‍ ജീവിതം തീര്‍ക്കുന്ന റാബിയ ഇതെങ്ങിനെ തിരിച്ചറിയും. ജലപാനം പോലുമില്ലാതെ ഭര്‍ത്താവിന്റെ കാലനക്കം പ്രതീക്ഷിച്ചു കിടക്കുന്ന റാബിയ.... സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവിടെ വരുന്ന ഓരോരുത്തരും. വൈകുന്ന ഓരോ നിമിഷവും, എത്തിനോക്കുന്ന ഓരോ മുഖവും, ആ വിവരം താനേ റാബിയയിലെത്തിച്ചു. ഒരിക്കലും ഇല്ലാത്തത്രയും കണ്ണീരിന്റെ ഒഴുക്ക് ,തന്‍റെ പ്രിയതമന്റെ വേര്‍പാട് അറിഞ്ഞിട്ടാണെന്നു എല്ലാവരും മനസ്സിലാക്കി.
"വെച്ചോണ്ടിരിക്കേണ്ട..... റഫീഖിന് വരാന്‍ പറ്റില്ല..... കുട്ടികള്‍ക്ക് സ്കൂള്‍ ആയതിനാല്‍ മകള്‍ റസിയ മാത്രം നാളത്തെ വിമാനത്തിലെ എത്തൂ.. എല്ലാറ്റിനും റംലയുണ്ടല്ലോ,ഇനി വേഗം നോക്കാം" തിരക്കായിരുന്നു എല്ലാര്‍ക്കും.... സര്‍വ്വവും നഷ്ട്ടപ്പെട്ടു, സര്‍വ്വരാലും പരിത്യജിക്കപ്പെട്ടു, തളര്‍ന്നു കിടക്കുന്ന റാബിയ ,അവരെ സ്നേഹിച്ച എല്ലാവരെയും കണ്ണ് നനയിച്ചു കളഞ്ഞു. തെറ്റാണ് എന്നറിഞ്ഞിട്ടും, അവിടെ കൂടിയിരുന്നവരെല്ലാം ആഗ്രഹിച്ചു പോയി.... പ്രാര്‍ത്ഥിച്ചുപോയി, പടച്ചവനെ... ആര്‍ക്കും വേണ്ടാത്ത ഈ റാബിയയെ കൂടി അങ്ങ് കൊണ്ടു പോവണമേയെന്ന്‌!!!!
സൂപ്പിഹാജിയുടെ ഉറ്റ സുഹ്രത്ത്കൂടിയായ തന്‍റെ ഭര്‍ത്താവിന്റെ തിരിച്ചു വരവിനെ ഒരാഘോഷമാക്കി മാറ്റി സൈനബ. വീട് മുഴുവന്‍ കഴുകിത്തുടച്ചും, മുറ്റത്തെ തെങ്ങിനും കഴുങ്ങിനും,മാവിനുമൊക്കെ നിറം പകര്‍ന്നും, പശുവിനെ കുളിപ്പിച്ചും സൈനബ സ്വയം ആനന്ദിച്ചു.പരോള്കാരനെ പോലെ ഒരു മാസത്തെക്കല്ല ഭര്‍ത്താവിന്റെ വരവ് എന്ന തിരിച്ചറിവ്,അവളെ വല്ലാതെ സന്തോഷിപ്പിച്ചു. ഇനിയുള്ള കാലം മുഴുവന്‍ ഹുസൈന്ക്ക എന്നോടൊപ്പം തന്നെയുണ്ടാകുമെന്നതു മനസ്സില്‍ കുളിര് കോരിയിട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ആവേശം കൊണ്ടു എന്തൊക്കെയോ ചെയ്തു കൂട്ടുന്നു .
ഹുസൈന്‍...... സൂപ്പി ഹാജിയുടെ ഏറ്റവും അടുത്ത സുഹ്ര്‍ത്തുക്കളില്‍ ഒരാള്‍.ഒരു പക്കാ ഗള്‍ഫുകാരന്‍.പ്രവാസി എന്നതിന്റെ വിവരണം ഹുസൈന്റെ മുഖത്തു നിന്നു വായിച്ചെടുക്കാം. ഗള്‍ഫിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞയാള്‍.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഹുസൈന് പ്രവാസി കുപ്പായം അണിയേണ്ടി വന്നു. ബാധ്യതകളെല്ലാം ചെയ്തു തീരുംബോളെക്കും സൈനബ സഖിയായിട്ടു ഇരുപത്തിയഞ്ചു വര്‍ഷം. ആണും പെണ്ണുമായിട്ട് ഒരു മകള്‍ മാത്രം ....ഷംന......
സൈനബയുടെയും, ഹുസൈന്റെയും പ്രതീക്ഷ മുഴുവന്‍ ഷംനയിലായിരുന്നു. നല്ല വണ്ണം പഠിപ്പിക്കണം, നല്ല ഒരു ജോലി നേടിക്കൊടുക്കണം... പ്രതീക്ഷ പോലെ തന്നെ ഷംന മിടുക്കിയായിരുന്നു.എല്ലാ ക്ലാസിലും ഒന്നാമത്. എഞ്ചിനീയറിങ്ങിനു ഒന്നാം റാങ്കോടെ പാസ്സായി. ഒരു എഞ്ചിനീയറെ തന്നെ വരനായും കിട്ടി. അവരും സ്വപ്‌നങ്ങള്‍ വിതച്ചതും,കൊയ്തതും മരുഭൂമിയില്‍ തന്നെയായിരുന്നു. ഉമ്മയെ തനിച്ചാക്കി ഷംന ഗള്‍ഫിലേക്ക് പറന്നു.
ഹുസൈന്‍ വന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം അവരുടെ ദാമ്പത്യത്തിന്റെ രണ്ടാം ഭാഗം തുടങ്ങാന്‍.മകള്‍ കൂടെയില്ലാത്തതിനാല്‍ ആ ലോകം അവരുടെ മാത്രമായി. പരസ്പരം സ്നേഹിച്ചും,സ്നേഹിക്കപ്പെട്ടും മനസ്സ് നിറയുന്ന ദിവസങ്ങള്‍. പരസ്പരം സ്നേഹിച്ചു തോല്പിക്കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. പണ്ടെന്നോ ചെയ്യേണ്ടിയിരുന്ന കാര്യം വളരെ വൈകിപ്പോയതായി ഹുസൈന് തോന്നി. സൈനബക്കും കുറച്ചു അഹങ്കാരം തോന്നാതിരുന്നില്ല. ഭൂമി ലോകത്തെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ ഞാനെന്നു അവള്‍ സ്വയം അഹങ്കരിച്ചു.
ഉറ്റ സുഹ്രത്ത് സൂപ്പിഹാജിയുടെ വിട വാങ്ങല്‍ ഹുസൈന് ഒരു ദുരന്തമായിരുന്നു. മനസ്സിനെ അത് തളര്‍ത്തിക്കളഞ്ഞു.അതിനു ശേഷം മൂന്നു നാള്‍ കഴിഞ്ഞ,റമളാന്‍ ഇരുപത്തിയാറിന് രാത്രി സൈനബക്ക് ഒരു വയറു വേദന. ഇടക്കൊക്കെ വരാരുണ്ടായിരുന്നെങ്കിലും, കാര്യമാക്കിയിരുന്നില്ല. പക്ഷെ,ഇന്നത്‌ സഹിക്കാന്‍ കഴിഞ്ഞില്ല.ഹുസൈനോട് പറഞ്ഞപ്പോള്‍ അയാള്‍ കളിയാക്കി. ഹുസൈന്റെ മനസ്സിനുള്ളിലെ അടക്കിവെച്ച മോഹമാണ് ഒരാണ്‍കുഞ്ഞു വേണമെന്നത്.അയാളുടെ ആഗ്രഹത്തെ സൈനബ പ്രായം പറഞ്ഞു കളിയാക്കിയിരുന്നു. അറുപതു വയസ്സ് പ്രായമായ സ്ത്രീ അമ്മയായ പത്ര വാര്‍ത്ത കാണിച്ചാണ് ഹുസൈന്‍ പിടിച്ചു നിന്നത്.വയറു വേദന ഇതിന്റെ ഒരു ഭാഗമാണെന്നു കരുതി,ഒരു നിമിഷം അദ്ദേഹം സന്തോഷിച്ചെങ്കിലും,സൈനബയുടെ മുഖത്തെ വേദനയുടെ തീവ്രത അവരെ ആശുപത്രിയില്‍ എത്തിച്ചു.
രോഗ നിര്‍ണ്ണയം അറിയുംബോഴേക്കും ഒരുപാട് വൈകിപ്പോയിരിന്നു.എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന ഹുസൈന്റെ യാചനക്ക് മുമ്പില്‍ ഡോക്ടര്‍മാര്‍ കൈ മലര്‍ത്തി.
ഹുസൈന്‍ ആലോചിച്ചു. ഇത്രയും നാള്‍ കൊണ്ടു ഞാന്‍ എന്ത് നേടി?പ്രവാസി എന്ന ഓമന പേരല്ലാതെ.... സൈനബയുടെ അവകാശങ്ങള്‍ പോലും ഞാന്‍ തട്ടി മാറ്റുകയല്ലേ?അവളുടെ നിരന്തര ആവശ്യം ഞാന്‍ അവസാനം അന്ഗീകരിച്ചത് ഈ ദുരവസ്ഥ കാണാനായിരുന്നോ?പ്രവാസം ഒളിച്ചോട്ടമാണെന്ന് പറയുന്നത് എത്ര ശരിയാണ്.അങ്ങിനെയാണേല്‍ ഈയോരവസ്ഥ നേരില്‍ കാണേണ്ടി വരില്ലായിരുന്നല്ലോ....
റമളാന്‍ മുപ്പതു. ഷംന വരാമെന്ന് പറഞ്ഞിട്ട് എത്തിയിട്ടില്ല. നാളെ പെരുന്നാളാണ്. നാടും,നാട്ടാരും പെരുന്നാള്‍ തിരക്കിലാണ്. എങ്ങും മയിലാഞ്ചി മണവും,പുത്തനുടുപ്പുകളും,പടക്കങ്ങളുമായി,തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ ആഘോഷത്തിന്റെ തയ്യാറെടുപ്പിലാണ്.
ഐ.സി.യു.വിനു പുറത്തു നീണ്ടു കിടക്കുന്ന വരാന്തയില്‍ നിലത്തു ചുവരും ചാരിയിരിക്കയാണ് ഹുസൈന്‍.രണ്ടു കാല്‍ മുട്ടുകള്‍ക്കിടയില്‍ മുഖം കുനിച്ചിരിക്കുന്ന അയാള്‍,ചെറിയ മയക്കത്തിലായിരുന്നു. നഴ്സ് വിളിച്ചപ്പോളാണ്‌ അയാള്‍ ഉണര്‍ന്നത്.ഞെട്ടലോടെ,ഒരു വിറയലോടെയാണ് അയാള്‍ ആ വാര്‍ത്ത കേട്ടത്.......... സൈനബ പോയി.....
ഒന്നാശ്വാസിപ്പിക്കാന്‍ പോലും ആരുമില്ലാതെ,ആ പാവം മനുഷ്യന്‍ ഒരുപാട് കരഞ്ഞു. തന്‍റെ ആത്മമിത്രത്തിന്റെ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ,തന്‍റെ എല്ലാമായ പ്രിയതമയും പോയി...
പ്രവാസത്തിന്റെ കുപ്പായം അഴിച്ചു വെച്ചത്,ഒറ്റപ്പെടലിന്റെ ഈ കുപ്പായം അണിയാന്‍ ആയിരുന്നെന്നു അയാള്‍ക്ക്‌ തോന്നി.പ്രവാസി എന്നും പ്രവാസി തന്നെ.... ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍,പ്രവാസിക്കെന്നും നഷ്ടകണക്കുകള്‍ മാത്രം....... സ്നേഹം,ജീവിതം,,,എന്തിനു...ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലും!!!!!
കേട്ടത് സത്യമാവരുതെന്നു നാട്ടുകാരെല്ലാം മനം നൊന്തു പ്രാര്‍ത്ഥിച്ചു.പക്ഷെ,സത്യത്തിനു മുമ്പില്‍ പ്രാര്‍ത്ഥന പിന്നെയും പരാജയപ്പെട്ടു.പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ മതിയാക്കി കൂട്ടും തേടി വന്ന ഹുസൈന്‍,മറ്റൊരു ഒറ്റപ്പെടലിനു തുടക്കമിട്ടു. സങ്കടങ്ങളും,സന്തോഷങ്ങളും,പങ്കു വെക്കാനോ ,തമാശ പറഞ്ഞു പൊട്ടിച്ചിരിക്കാനോ,വെച്ചു വിളമ്പിത്തരാന്‍ പോലുമാരുമില്ലാതെ..... ആര്‍ക്കോ വേണ്ടിയുള്ള കാത്തിരിപ്പില്‍,ഹുസൈന്‍ ജീവിതത്തിന്റെ രണ്ടാമത്തെ അറ്റത്തിനു കാതോര്‍ക്കുന്നു.....
അപ്പോളും, ഏകമകള്‍ ഷംന കിട്ടാത്ത വിമാന ടിക്കറ്റിനു വേണ്ടി പരതുകയാവാം....... അല്ലെങ്കില്‍,വരാതിരിക്കാനുള്ള മറ്റൊരു കാരണം തേടുകയാവാം..........
.......... നമുക്ക് പ്രാര്‍ത്ഥിക്കാം,നല്ല മക്കള്‍ക്ക് വേണ്ടി, കൂടെ അതിനെക്കാള്‍
നല്ല മാതാപിതാക്കള്‍ക്ക് വേണ്ടിയും.....

No comments:

Post a Comment